Thursday, April 29, 2010

ഈ ഇറ്റലിക്കാരന്‍ ഇന്ത്യയുടെ മരുമകനോ? (സെപ്തംബര്‍ 30) 2009

ക്വത്‌റോച്ചിയുടെ മരവിപ്പിച്ച അക്കൗണ്ടുകളിലെ പണം ബൊഫോഴ്‌സ്‌ കോഴയാണെന്നു സ്ഥിരീകരിക്കാനായില്ലെന്ന്‌ സി ബി ഐ ബ്രിട്ടീഷ്‌ അധികൃതരെ അറിയിച്ചതിനെ തുടന്ന് 2006 ജനവരി ഏഴിനാണ് അയാളുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കുന്നത്. ആ നീക്കത്തെ എതിര്‍ത്ത് സുപ്രീംകോടതിയെ സമീപിച്ച അജയ് അഗര്‍വാള്‍ ഒട്ടാവിയോ ക്വത്റോച്ചിയെ രാജ്യത്തിന്‍റെ മരുമകനെന്ന രീതിയിലാണ് യുപിഎ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

ആ കുറ്റപ്പെടുത്തലിനെ സാധൂകരിക്കുന്നതാണ് ബോഫോഴ്സ് കേസിലെ ഒന്ന്- രണ്ട് യുപിഎ സര്‍ക്കാരുടെ നിലപാടുകള്‍. അതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ബോഫോഴ്സ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത്.

ക്വത്റോച്ചിക്കെതിരായ പ്രോസിക്യൂഷന്‍ നടപടി പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമണ്യം ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍റെ അധ്യക്ഷതയിലുളള ബഞ്ച് മുമ്പാകെ രണ്ടു കാരണങ്ങളാണ് നിരത്തിയത്.

1. ക്വത്ത്‌റോച്ചിയെ ഇന്ത്യയില്‍ എത്തിക്കാന്‍ സി.ബി.ഐ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

2. ബോഫോഴ്‌സ് വിഷയത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുളള ഒരുകേസും നിലവിലില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.

സര്‍ക്കാരിന്‍റെ വിശദമായ വാദം ഡിസംബര്‍ 11ന് മാത്രമേ പരിഗണിക്കൂ എന്നും യുപിഎയുടെ ഈ രാഷ്‍‍ട്രീയ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാനിടയുണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു. 1986ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേയാണ് സ്വീഡിഷ് കമ്പനിയായ ബോഫോഴ്സില്‍ നിന്ന് 400 പീരങ്കി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. 1500 കോടിയുടെ കരാര്‍ . ഈ കരാര്‍ ലഭിക്കുന്നതിനായി 64 കോടി കോഴയായി നല്‍കിയെന്നും. ഇതില്‍ 21കോടിയും കരാറിന്‍റെ ദല്ലാളായി പ്രവര്‍ത്തിച്ചിരുന്ന ക്വട്ട്റോച്ചിക്ക് ലഭിച്ചെന്നുമായിരുന്നു കേസ്.(ദേശാഭിമാനി)

  • ഏപ്രില്‍ 16, 1987- കരാര്‍ നേടിയെടുക്കാനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും ബൊഫോഴ്‌സ്‌ കമ്പനി കോഴ നല്‍കിയതായി സ്വീഡിഷ്‌ റേഡിയോ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
  • ജനവരി 22, 1990-ബൊഫോഴ്‌സ്‌ കേസിന്റെ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തെങ്കിലും ആദ്യ കുറ്റ പത്രം സമര്‍പ്പിക്കുന്നത് 1999 ഒക്ടോബര്‍ 22ന്.
  • ഒട്ടാവിയോ ക്വത്‌റോച്ചി, ബൊഫോഴ്‌സ്‌ കമ്പനി ഏജന്റ്‌ വിന്‍ ഛദ്ദ, ബൊഫോഴ്‌സ്‌ കമ്പനി മേധാവിയായിരുന്ന മാര്‍ട്ടിന്‍ അര്‍ബോ, മുന്‍ പ്രതിരോധ സെക്രട്ടറി എസ്‌.കെ. ഭട്‌നഗര്‍ എന്നിവരായിരുന്നു പ്രതികള്‍. ഒപ്പം ‘വിചാരണ ചെയ്യാന്‍ പറ്റാത്ത പ്രതി‘യായി അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയും.
  • ക്വത്‌റോച്ചിയുടെ മരവിപ്പിച്ച ബാങ്ക്‌ അക്കൗണ്ടുകളിലെ പണം ബൊഫോഴ്‌സ്‌ കോഴയാണെന്നു സ്ഥിരീകരിക്കാനായില്ലെന്ന്‌ സി.ബി.ഐ. ബ്രിട്ടീഷ്‌ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് 2006 ജനവരി ഏഴിന് ക്വത്‌റോച്ചിയുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കുന്നത്.
  • 2007 ഫിബ്രവരി ആറിന് - ക്വത്‌റോച്ചി അര്‍ജന്റീനയില്‍ അറസ്റ്റിലായെങ്കിലും അയാളെ ഇന്ത്യയിലെത്തിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടായില്ല
  • ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലാവധി തീരുന്നതിന് മൂന്നാഴ്ച്ച മാത്രം ബാക്കി നില്‍ക്കേ 2008 ഏപ്രില്‍ 28ന് പിടികൂടേണ്ട കുറ്റവാളികളുടെ പട്ടികയില്‍ നിന്ന്(ഇന്‍റര്‍പോളിന്‍റെ റെഡ്കോര്‍ണര്‍ പട്ടിക) ക്വത്റോച്ചിയുടെ പേര് നീക്കം ചെയ്യാന്‍ സിബിഐ ഇന്‍ര്‍പോളിനോട് ആവശ്യപ്പെടുന്നത്.
  • ഇപ്പോഴിതാ രണ്ടാം യുപിഎ സര്‍ക്കാര്‍ ക്വത്റോച്ചിക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു.

ഇത്രയേറെ ആനുകൂല്യങ്ങള്‍ ഒരു കുറ്റാരോപിതന് അനുവദിക്കുമ്പോള്‍ അജയ് അഗര്‍വാളിന്‍റേതുപോലെ ഒട്ടോവിയോ ക്വത്റോച്ചി നമ്മുടെ രാജ്യത്തിന്‍റെ മരുമകനാണോ എന്ന സംശയം തോന്നാതിരിക്കുന്നാല്‍ അവിടെയാണ് തെറ്റ്.

കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ ഹൈക്കമാണ്ടര്‍ സോണിയ ഗാന്ധിയുടെ കുടുംബ സുഹൃത്താണെന്നത് ക്വത്റോച്ചിയെ രക്ഷിക്കാന്‍ സഹായിച്ചിരിക്കാം. എന്നാല്‍ അതിനേക്കാളും രാജീവ് ഗാന്ധി പ്രതിയാണ് എന്നതായിരിക്കണം ക്വത്റോച്ചിയെ രക്ഷിച്ചത്.

No comments: