Thursday, April 29, 2010

കുത്തിയത് 's' മോഡല്‍ കത്തികൊണ്ടാണെങ്കില്‍ ... (ആഗസ്ത് 28) 2009



ത് കത്തിയുടെ ആകൃതി നോക്കി കുത്തിയത് ഏതു രാഷ്ട്രീയകക്ഷിക്കാരനാണെന്ന് പറയും കാലം. പറയുന്നത് കൊണ്ടും കൊടുത്തും വളര്‍ന്ന് പ്രസ്ഥാനമായ പിണറായി വിജയന്‍ തന്നെയാകുമ്പോള്‍ അവിശ്വാസത്തിന് തരമില്ല. ഏത് പോലീസുകാരന്‍ പോലും പറയാന്‍ മടിക്കുന്ന കാര്യമാണ് പിണറായി സെക്കണ്ടുവെച്ച് വാര്‍ത്താസമ്മേളനം വിളിച്ച് പത്രക്കാരോട് പറഞ്ഞത്. പോളിനെ കുത്തിയവന്‍ ആര്‍എസ്എസുകാരന്‍.

വ്യവസായിയായിരുന്ന പോള്‍ എം ജോര്‍ജ്ജിന്‍റെ കൊലപാതകം പോലും പാര്‍ട്ടിക്കെതിരെ പ്രയോഗിക്കുന്നതില്‍ സഹിക്കെട്ട് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നു. പിണറായി സ്വന്തം മടിയിലിരുത്തി പേരിട്ടതാണെങ്കിലും പതിവുപോലെ ഈ വാര്‍ത്താസമ്മേളനത്തിലും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവന്നത് മാധ്യമ സിന്‍ഡിക്കേറ്റിനായിരുന്നു.

മുത്തൂറ്റ് പോള്‍ വധക്കേസിന്റെ മറവില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തിരക്കഥ രചിക്കുകയാണെന്നും മാധ്യമങ്ങള്‍ക്ക് എന്ത് കഥകളും മെനയാമെന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലെന്നുമുളള പിണറായിയുടെ വാക്കുകളില്‍ നിന്നാണ് ദേശാഭിമാനി വാര്‍ത്ത തുടങ്ങിയിരിക്കുന്നത്. ഒരുവ്യവസായിയുടെ കൊലപാതകത്തെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിക്കുന്നത് കേരളത്തിനത്ര പരിചയമുളള കാര്യമല്ല.

******

എന്തൊക്കെയാണ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് നോക്കാം.

  • ഓംപ്രകാശുമായി സിപിഐ എമ്മിന് ഒരു ബന്ധവുമില്ല. ഇയാള്‍ ഗുണ്ടാ ലിസ്റ്റിലുളളയാളാണ്.
  • പോളിനെ കൊലചെയ്യാന്‍ ഉപയോഗിച്ച ‘എസ്’ ആകൃതിയിലുള്ള കത്തി ആര്‍.എസ്.എസുകാര്‍ സാധാരണ ഉപയോഗിക്കുന്ന കത്തിയാണ്.
  • ‘മന്ത്രിപുത്രനെതിരെ ആരോപണമുന്നയിക്കുമ്പോള്‍ ഏതു മന്ത്രിയുടെ പുത്രനാണെന്നു വ്യക്തമാക്കണം. എന്നാലേ മന്ത്രിമാര്‍ക്കു മറുപടി പറയാന്‍ പറ്റൂ( അല്ലാതെ തലയില്‍ മറ്റേതുണ്ടെന്ന മട്ടില്‍ എല്ലാ മന്ത്രിമാര്‍ക്കും മറുപടി പറയാനാവില്ല- മനോരമയില്‍ മാത്രമുളള വാചകം)
  • എന്തുകൊണ്ട് പോളിന്റെ ഭൂതകാലം ചികയാനോ ഇദ്ദേഹത്തിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചോ മാധ്യമങ്ങള്‍ അന്വേഷിക്കുന്നില്ല?
പിണറായി വിജയന്‍റെ ഈ തിരക്കിട്ട വാര്‍ത്താസമ്മേളനത്തിനു കാരണം കോടിയേരി ബാലകൃഷ്ണനെ തന്‍റെ പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തുക എന്ന കൃത്യമായ രാഷ്‍‍ട്രീയ ലക്ഷ്യമുണ്ടെന്ന് മാതൃഭൂമി പ്രത്യേകം വാര്‍ത്ത നല്‍കി.

No comments: