സുബിന്‍
ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെകുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്സ്പ്രസിലെ മനീഷ് ചിമ്പര്‍ കഴിഞ്ഞ ദിവസമാണ് ചോര്‍ത്തി എക്സ്ക്ലുസീവാക്കിയത്. മലയാള പത്രങ്ങള്‍ ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തെ എറ്റവും പ്രാധാന്യത്തില്‍ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ലിബര്‍ഹാന്‍റേയോ പി ചിദംബരത്തിന്‍റേയോ കയ്യില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നിരിക്കുന്നത്. സ്വാഭാവികമായും ചോര്‍ത്തിയത് ഞമ്മളല്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കി. അതേസമയം ബിജെപി ലിബര്‍ഹാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയിലാണ് അഭിപ്രായം പറഞ്ഞത്. കമ്മീഷന്‍റെ വിശ്വാസ്യത തകര്‍ക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു ലക്ഷ്യം ബിജെപിക്ക് ഉണ്ടാവാന്‍ സാധ്യതയില്ല.സ്വാഭാവികമായും മുസ്ലിം സംഘടനകളെ അനുകൂലിച്ചും ആര്‍എസ്എസിനേയും പരിവാരങ്ങളേയും ആക്രമിച്ചുമാണ് മാധ്യമം മുഖപ്രസംഗം എഴുതിയിരിക്കുന്നത് ലിബര്‍ഹാന്‍ കണ്ടെത്തിയത് പണ്ടേ അറിഞ്ഞ സത്യം .
1992 ഡിസംബര്‍ ആറിനുശേഷം നടന്ന കലാപങ്ങളില്‍ ഇന്ത്യയില്‍ മുസ്ലീംങ്ങളും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളുമാണ് ഇരകളായത് (ന്യൂനപക്ഷങ്ങള്‍ ). ഇന്ത്യയില്‍ ആര്‍എസ്എസിനും പരിവാരങ്ങള്‍ക്കുമായിരുന്നു കൂട്ടക്കൊലയുടെ ചുമതലയെങ്കില്‍ ബംഗ്ലാദേശില്‍ അത് ജമാഅത്തുകളാണ് ഏറ്റെടുത്തത്.
വാജ്പേയിയുടെ നേര്‍മുഖം തുറന്നുകാണിക്കുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ നല്ലവശമെന്നും കോണ്‍ഗ്രസിനെ കുറ്റവിമുക്തമാക്കുന്നതാണ് ചീത്തവശമെന്നും കാണിച്ച് എംസിഎ നാസര്‍ എഡിറ്റ് പേജില്‍ എഴുതിയിരിക്കുന്നു.
കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് എംസിഎ നാസര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാരണങ്ങള്‍ ഇവയാണ്-"1949ല്‍ പള്ളിയില്‍ വിഗ്രഹം ഒളിച്ചു പ്രതിഷ്ഠിച്ച കാലത്ത് നെഹ്റുവാണ് കേന്ദ്രത്തില്‍ പ്രധാനമന്ത്രി. 1986ല്‍ പള്ളി പൂജ നടത്താന്‍ തുറന്നുകൊടുത്തപ്പോള്‍ രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി. ശിലാന്യാസം നടത്താന്‍ അനുമതി കൊടുത്തതും അദ്ദേഹം. 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കുമ്പോള്‍ നരസിംഹ റാവുവിന്റെ കോണ്‍ഗ്രസ് മന്ത്രിസഭയാണ് കേന്ദ്രത്തില്‍. സംസ്ഥാന ഗവര്‍ണര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പ്രവര്‍ത്തിക്കാന്‍ മാത്രമേ കേന്ദ്രസര്‍ക്കാറിന് അധികാരമുള്ളൂ എന്നു പറഞ്ഞ് കുറ്റമുക്തി നല്‍കാനാണ് ലിബര്‍ഹാന്‍ ശ്രമിക്കുന്നത്" അയോധ്യാ രാഷ്ട്രീയവും ലിബര്‍ഹാന്‍ കമീഷനും
ബാബറി മസ്ജിദ് തകര്‍ക്കുന്ന ദൃശ്യം
മാധ്യമം ബോധപൂര്‍വ്വം മറക്കുന്ന ചില വസ്തുതളുണ്ട്. അയോധ്യയില്‍ കര്‍സേവകര്‍ ബാബറി മസ്ജിദിന്‍റെ താഴികക്കുടങ്ങള്‍ തകര്‍ത്തപ്പോള്‍ അതുയര്‍ത്തിയ വര്‍ഗ്ഗീയ വിഷത്തിന്‍റെ അസ്വസ്ഥത ഇന്ത്യയുടെ നാലതിരുകള്‍ക്കുളളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. 1992 ഡിസംബര്‍ ആറിനുശേഷം നടന്ന കലാപങ്ങളില്‍ ഇന്ത്യയില്‍ മുസ്ലീംങ്ങളാണ് ഇരകളായതെങ്കില്‍ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഈ ഗതി ഹിന്ദുക്കള്‍ക്കായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കായിരുന്നു എന്നു പറയുന്നതാണ് കൂടുതല്‍ സത്യം. ഇന്ത്യയില്‍ ആര്‍എസ്എസിനും പരിവാരങ്ങള്‍ക്കുമായിരുന്നു കൂട്ടക്കൊലയുടെ ചുമതലയെങ്കില്‍ ബംഗ്ലാദേശില്‍ അത് ജമാഅത്തുകളാണ് ഏറ്റെടുത്തത്.
450വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്ന ബാബറി പളളി തകര്‍ക്കുന്നതിനെ ശുദ്ധീകരിക്കല്‍ (കര്‍സേവ) എന്ന പേരിട്ടുവിളിക്കുന്നതും നിങ്ങള്‍ പളളി തകര്‍ത്തെങ്കില്‍ ഞങ്ങള്‍ അമ്പലം തകര്‍ക്കുമെന്നു പറയുന്നതും ഒരുപോലെ എതിര്‍ക്കപ്പെടണം. മനുഷ്യത്ത്വം നശിച്ച ഇത്തരം ഹൃദയങ്ങളെയാണ് വിലക്കേണ്ടത്.
ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ദിവസത്തെ എക്സ്പ്രസ്
ചോര്‍ന്ന വിവരങ്ങള്‍ ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിലുണ്ടെങ്കില്‍തന്നെ അത് ഞെട്ടിപ്പിക്കുന്നതല്ല എന്നാണ് ദേശാഭിമാനിയും മാധ്യമവും വാര്‍ത്തകളില്‍ സൂചിപ്പിച്ചിരിക്കുന്നത് . കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ചോരാനുളള സാധ്യതകളെ ഇങ്ങനെ നിരത്തുന്നു.
"പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചതുമുതല്‍ ഇരുസഭയും പ്രക്ഷുബ്ധമാണ്. കരിമ്പുവില നിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ പേരില്‍ ആദ്യ രണ്ടു ദിവസം സഭ സ്തംഭിച്ചു. ആദ്യ ദിവസംതന്നെ ഉത്തരേന്ത്യയിലെ കരിമ്പുകര്‍ഷകര്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞിരുന്നു. പ്രതിരോധത്തിലായ സര്‍ക്കാരിന് ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്തുമെന്ന് ഉറപ്പുനല്‍കേണ്ടിവന്നു. രാജ്യമെങ്ങും കുതിച്ചുകയറുന്ന വിലക്കയറ്റമാണ് കേന്ദ്രത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്ന മറ്റൊരു വിഷയം. ഇക്കാര്യത്തിലും പ്രതിപക്ഷം കൂട്ടായി ആക്രമിക്കുമെന്ന് സര്‍ക്കാരിന് തീര്‍ച്ചയായിരുന്നു.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയടക്കം ഓഹരിവില്‍പ്പന, സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായുള്ള ബില്ലുകള്‍, മന്ത്രി എ രാജയുടെ സ്പെക്ട്രം അഴിമതി, പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെ പ്രധാനമന്ത്രി അമേരിക്കയിലെത്തി ഒപ്പിടാന്‍പോകുന്ന ഭീകരത തടയാനുള്ള കരാറിലെയും ആണവ സഹകരണ കരാറിലെയും ദുരൂഹത, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോടികള്‍ വെട്ടിച്ച കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാളുമായ മധുകോഡയ്ക്ക് കോഗ്രസ് നേതാക്കളുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളും പാര്‍ലമെന്റില്‍ ഉയരുമെന്ന് വന്നതോടെയാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ആയുധമാക്കാന്‍ കോഗ്രസ് തീരുമാനിച്ചത്"-ജനവിരുദ്ധത മറയ്ക്കാന്‍ രാഷ്ട്രീയനാടകം-ദേശാഭിമാനി
No comments:
Post a Comment