സുബിന്‍
മാധ്യമസ്വാതന്ത്ര്യത്തിനു നേരെ കേരളത്തില്‍ എന്തോ വലിയ കടന്നുകയറ്റമുണ്ടായതായി മലയാള മനോരമക്കും സുജിത് നായര്‍ക്കും വെളിപാടുണ്ടായിരിക്കുന്നു. ഈ വെളിപാടിന്‍റെ തൊട്ടപ്പുറത്ത് മലയാള മനോരമ ആഘോഷിക്കുന്നത് ഇന്ദിരാഗാന്ധിയുടെ ബലിദാനത്തിന്‍റെ കാല്‍ നൂറ്റാണ്ട്. പണ്ട് ഇതേ ഇന്ദിര പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മാധ്യമങ്ങളോട് കുനിയാന്‍ പറഞ്ഞപ്പോള്‍ നിലത്തിഴഞ്ഞതിന്‍റെ തഴമ്പ് തപ്പിനോക്കിയാല്‍ ഇപ്പോഴും കാണും മനോരമക്ക്.
സര്‍ക്കാരിന്‍റെ കീഴിലുളള വകുപ്പുകള്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിനെ കാണിച്ചു മാത്രമേ ഔദ്യോഗിക വിവരങ്ങള്‍ നല്‍കാവൂ എന്നതാണ് വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന വിവരം. അതിനെ വാര്‍ത്തകള്‍ക്ക് സര്‍ക്കാര്‍ വിലങ്ങിട്ടെന്ന രൂപത്തില്‍ വെണ്ടക്കയാക്കിയിരിക്കുന്നു. "റെയ്ഡുകളില്‍ മാധ്യമപ്രവര്‍ത്തകരെ ഒപ്പം കൊണ്ടുപോകുന്നതും സര്‍ക്കാര്‍ വിലക്കി" ഇതാണ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന മാധ്യമങ്ങള്‍ക്കുനേരെ നടത്തിയ മറ്റൊരു അവകാശധ്വംസനം.
മറ്റൊരുകാര്യം അടിയന്തരാവസ്ഥയെ നട്ടെല്ലു നിവര്‍ത്തി എതിര്‍ത്തിരുന്ന മാതൃഭൂമിയാണ് ഇന്ന് ഇന്ദിരക്കു വേണ്ടി ഏറ്റവും ഉച്ചത്തില്‍ 'കീജയ്' വിളിച്ചിരിക്കുന്നതെന്നാണ്. അതില്‍ അത്ഭുതപ്പെടാനുമില്ല, വീരനും മാതൃഭൂമിയും കഴിഞ്ഞ സെപ്തംബര്‍ 22 മുതല്‍ യുഡിഎഫില്‍ ഒപ്പിട്ടതാണല്ലോ
ഇന്ദിരയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട കേരളത്തിലെ 'യുവതുര്‍ക്കി'കളില്‍ പ്രധാനിയായിരുന്ന എകെ ആന്‍റണിയുടെ അഭിമുഖമാണ് പ്രധാനഇനം. ഈ വേര്‍പിരിയലിന് "രാഷ്‍ട്രീയവും അല്ലാത്തതുമായ കാരണങ്ങളുണ്ടെന്നാണ്" എകെ ആന്‍റണി അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഏറ്റവും അസഹനീയമായിരിക്കുന്നത് ഇതിന് മാതൃഭൂമി നല്‍കിയ തലക്കെട്ടാണ് "അതുല്യ, അനുപമ". ഇതേ അഭിമുഖം ലേഖനരൂപത്തില്‍ നല്‍കിയ മനോരമക്കോ(ചങ്കുറപ്പുളള നേതാവ്) അഭിമുഖരൂപത്തില്‍ തന്നെ നല്‍കിയ ദീപികക്കോ (ജനഹൃദയങ്ങളിലെ ഇന്ദിരാജി) തലക്കെട്ടില്‍ മാതൃഭൂമിയോളം ഇന്ദിരാഭക്തി ചേര്‍ക്കാനായില്ല.
പോള്‍വധം വീണ്ടും
പോള്‍ വധക്കേസിന്റെ അന്വേഷണം സംസ്ഥാന പോലീസില്‍ നിന്ന് എടുത്തു മാറ്റി സി ബി ഐ യെ ഏല്‍പ്പിക്കണമെന്ന് കാണിച്ച് കൊല്ലപ്പെട്ട പോള്‍ എം ജോര്‍ജ്ജിന്‍റെ പിതാവ് ജോര്‍ജ് മുത്തൂറ്റ് ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതി കാരി സതീശിന്റെ അമ്മ വിലാസിനി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത് ഓര്‍മ്മിപ്പിച്ചാണ് ദേശാഭിമാനിയും മാതൃഭൂമിയും വാര്‍ത്തയെ നല്‍കിയിരിക്കുന്നത്.
"ഹര്‍ജിയില്‍ പറയുന്ന ചില സംശയങ്ങള്‍
* ചവറയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ഫോര്‍ഡ് എന്‍ഡെവര്‍ കാറിനകത്തും പുറത്തും രക്തക്കറ ഉണ്ടായിരുന്നു. കാറിനകത്തു വച്ച് പോളിനെ കുത്തിയതാകാം. രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല.
* മനുവിന്റെ മുറിവ് സ്വയമേല്പിച്ചതാണെന്ന് സംശയമുണ്ട്. പോളിന്റെ മൃതദേഹം കാണാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ മനുവിനെ കണ്ടിരുന്നു. പരിക്ക് ചെറുതായിരുന്നെങ്കിലും മനു ബോധരഹിതനായി അഭിനയിച്ചു.
* ദൃക്സാക്ഷികളായ ഡ്രൈവര്‍ ഷിബുവിന്റെയും മനുവിന്റെയും മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. പോള്‍ സഞ്ചരിച്ച കാറിലും ഷിബു ഓടിച്ച കാറിലുമുണ്ടായിരുന്നവരുടെ എണ്ണത്തെക്കുറിച്ചുള്ള പൊരുത്തക്കേട് ഇതില്‍ പ്രധാനമാണ്.
* ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് ആഭ്യന്തരമന്ത്രി വെളിപ്പെടുത്തുന്നു. തൊട്ടടുത്ത ദിവസം കേട്ടുകേള്‍വിയില്ലാത്ത വിധം ഐ.ജി. വിന്‍സന്‍ എം. പോള്‍ കഥ വിവരിച്ചു. പത്രലേഖകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഐ.ജിക്ക് ഉത്തരം മുട്ടി. പ്രതികള്‍ അറസ്റ്റിലാവുന്നതിനും കത്തിയുടെ സ്വഭാവത്തെക്കുറിച്ച് അറിയുന്നതിനും മുമ്പായിരുന്നു ഈ വിശദീകരണങ്ങള്‍ "-പോള്‍ വധം സി.ബി.ഐ അന്വേഷിക്കണമെന്ന് പിതാവിന്റെ ഹര്‍ജി
പോള്‍ വധം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ , നക്സല്‍വേട്ടക്ക് കേന്ദ്രം ഒരുങ്ങുന്നു, ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടിട്ട് 25 വര്‍ഷം തികഞ്ഞു തുടങ്ങിയവയാണ് പ്രധാനവാര്‍ത്തകള്‍
No comments:
Post a Comment